National
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ 'ഓപ്പറേഷന് സിന്ദൂര്‍' എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
പാക് അധീന കശ്മീരില്‍ ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ നീക്കത്തിലാണ് രാജ്യത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. ശത്രുക്കളുടെ സാന്നിധ്യവും നീക്കങ്ങളും കൃത്യമായി മനസിലാക്കാൻ ആര്‍ട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍ നല്കുന്ന വിവരങ്ങള്‍, റേഡിയോ സിഗ്നലുകള്‍ എന്നിവ വേഗത്തില്‍ വിശകലനം ചെയ്തു ശത്രുക്കളുടെ കൃത്യമായ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിച്ചു.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ളപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിരോധ രംഗത്തു വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.
International
വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
2025 മേയ് മാസത്തില്‍ 'ഓപ്പറേഷന് സിന്ദൂര്‍' എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് മാറുന്നത് തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.
യുദ്ധവിരാമ കരാറില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയിലൂടെയാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.
National
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ തങ്ങളുടെ കേന്ദ്രങ്ങൾ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് ലഷ്കറെ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്. ഇന്ത്യയുടെ ആക്രമണത്തിൽ ഭീകരവാദ കേന്ദ്രങ്ങൾ തകർന്നില്ലെന്ന പാകിസ്ഥാന്റെ വാദങ്ങളെ പൊളിക്കുന്നതാണ് തീവ്രവാദ സംഘടനയായ ലഷ്കറെ തൊയ്ബ കമാൻഡറിന്റെ വെളിപ്പെടുത്തൽ.
മേയ് ആറിനും ഏഴിനും ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ലഷ്കർ ആസ്ഥാനമായ മർകസ്-ഇ-തയ്ബ പൂർണമായും തകർന്നെന്ന് റൗഫ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.
അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
International
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാൻ. 2025 മേയിൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയാണ് മധ്യസ്ഥരായി ചൈന ഇടപെട്ടുവെന്ന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.
ചൈനീസ് നേതാക്കൾ പാക്കിസ്ഥാൻ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തിയെന്നുമാണ് താഹിർ പറയുന്നത്.
വളരെ നല്ല നയതന്ത്ര നീക്കങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്നതിനും ചൈനീസ് നേതാക്കൾ പങ്കുവഹിച്ചു എന്ന് ഞാൻ കരുതുന്നു. മധ്യസ്ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് താഹിർ പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചെന്നായിരുന്നു ഇതുവരെ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ തള്ളിയാണ് ചൈനയാണ് മധ്യസ്ഥത വഹിച്ചുവെന്ന പാക്കിസ്ഥാന്റെ വെളിപ്പെടുത്തൽ.
അതേസമയം പാക്കിസ്ഥാൻ ഡിജി ഓഫ് മിലിട്ടറി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് സൈനിക നടപടി നിർത്തിവച്ചതെന്നും വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.
National
മുംബൈ: പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യദിനത്തിലെ വ്യോമാക്രമണത്തിൽ ഇന്ത്യ സന്പൂർണമായി പരാജയപ്പെട്ടെന്ന വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പൃഥ്വിരാജ് ചവാൻ.
രാഷ്ട്രീയമേഖലയിൽനിന്നുൾപ്പെടെ വ്യാപകവിമർശനം ഉയർന്നെങ്കിലും ക്ഷമ പറയാനുമില്ലെന്നു പൂനയിൽ ഒരു പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.
കഴിഞ്ഞ ഏപ്രിലിൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനെത്തുടർന്ന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ നടത്തിയ സൈനികനടപടിയെക്കുറിച്ചായിരുന്നു വിവാദപരാമർശം. നിങ്ങൾക്കു വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
ആദ്യദിനത്തിൽ അരമണിക്കൂറിനുള്ളിൽ ഇന്ത്യൻ വിമാനങ്ങളെല്ലാം തിരിച്ചിറക്കി. ഒരെണ്ണംപോലും ആക്രമണത്തിനു പോയിട്ടില്ല, അതു ഗ്വാളിയറിൽ നിന്നായാലും ഭട്ടിൻഡയിൽനിന്നായാലും സിർസയിൽനിന്നായാലും-ചവാൻ പറഞ്ഞു.
Movies
ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ഇന്ത്യൻ സൈനികരുടെ മുന്നേറ്റങ്ങൾ പ്രമേയമാക്കി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി എത്തുന്നു.
‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മോഹൻലാലും ശരത് കുമാറുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷ്ണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമിക്കുന്നത്.
പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനാണ് പദ്ധതി. സ്ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രമേയമാക്കി എത്തുന്ന ചിത്രം ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവർ ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് കാമറ: അർജുൻ രവി, പിആർഒ: ആതിര ദിൽജിത്ത്.
National
ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപെട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാക്കിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മദ്രാസ് ഐഐടിയിലെ വിദ്യാഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്.
ഇന്ത്യയ്ക്ക് ഒരുപിഴവുപോലും സംഭവിച്ചിട്ടില്ല. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല.
ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വിദേശമാധ്യമങ്ങളെ വെല്ലുവിളിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.